നെടുങ്കണ്ടം: സഹോദരങ്ങൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ടു പേർക്ക് പരിക്ക്. ചതുരംഗപ്പാറ ശാന്തരുവി സ്വദേശി കാരപ്ലാക്കല്‍ സിനു വിജയന് (39) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഒമ്പതോടെ മേലേചെമ്മണ്ണാര്‍ ജംഗ്ഷനിലായിരുന്നു അപകടം. സിനു ആയിരുന്നു ജീപ്പ് ഓടിച്ചിരുന്നത്. വട്ടപ്പാറ ഭാഗത്തുനിന്ന് ഉടുമ്പന്‍ചോലയിലേക്കു വരികയായിരുന്ന ജീപ്പിന്റെ നിയന്ത്രണം കുത്തിറക്കത്തില്‍ നഷ്ടപ്പെടുകയായിരുന്നു. മേലേചെമ്മണ്ണാർ ജംഗ്ഷനിലെ സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ കുരിശുംതൊട്ടിയില്‍ ഇടിച്ച് വാഹനം ഏലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍പ്പെട്ടവരെ നാട്ടുകാര്‍ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിനുവിന്റെ ജീവന് രക്ഷിക്കാനായില്ല.സിനുവിന്റെ സഹോദരന്മായ ഉടുമ്പന്‍ചോല കാരപ്ലാക്കല്‍ ബിനീഷ് വിജയന് (45) ബിനു വിജയന് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്ക് തലയിലും മുഖത്തുമാണ് പരിക്ക്. ഒപ്പം യാത്രചെയ്ത ബന്ധു കാഞ്ചിയാര്‍ സ്വദേശി രതീഷ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കിയ മൃതദേഹം സംസ്കരിച്ചു. അനുവാണ് സിനുവിന്റെ ഭാര്യ. മക്കള്‍: ആരാധ്യ, അഥീന.